Monday, May 6, 2024
keralaNews

കാലവര്‍ഷം ശക്തമാകും മുമ്പേ ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പകുതി നിറഞ്ഞു

കാലവര്‍ഷം ശക്തമാകും മുമ്പേ ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പകുതി നിറഞ്ഞു. 2355 അടിയാണ് (സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം) ഇന്നലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 50.1 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. 4140.252 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷി. ഇതില്‍ 2190 ദശലക്ഷം യൂണിറ്റിനുള്ള വെള്ളവും സംഭരിക്കാവുന്നത് ഇടുക്കി അണക്കെട്ടിലാണ്. 1095.2 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് നിലവിലുള്ളത്. 27.242 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഇന്നലെ മാത്രം അണക്കെട്ടില്‍ ഒഴുകിയെത്തി.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 1932.581 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 47 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണശേഷിയുടെ 25.2 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മറ്റ് സംഭരണികളിലെ ജലശേഖരം ശതമാനത്തില്‍. പമ്പ 50, ഷോളയാര്‍ 42, ഇടമലയാര്‍ 39, കുണ്ടള 30, മാട്ടുപ്പെട്ടി 29, കുറ്റ്യാടി 64, തരിയോട് 27, ആനയിറങ്കല്‍ 33, പൊന്മുടി 46, നേര്യമംഗലം 91, പെരിങ്ങല്‍കുത്ത് 45, ലോവര്‍ പെരിയാര്‍ 99.

കുറ്റ്യാടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത്, 12.5 സെ.മീ. മറ്റ് പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച മഴ. ഇടുക്കി 4.34 സെ.മീ., പമ്പ 3.4, ഷോളയാര്‍ 7.2, ഇടമലയാര്‍ 9.1, കുണ്ടള 1.5, മാട്ടുപ്പെട്ടി 4.86, തരിയോട് 2.86, പൊന്മുടി 5.6, കല്ലാര്‍കുട്ടി 6.8, ലോവര്‍പെരിയാര്‍ 6.8 സെ.മീ.