Thursday, May 2, 2024
keralaNewsObituary

കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു; മൃതദേഹവുമായി പ്രതിഷേധം

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു.സംഭവത്തില്‍ മൃതദേഹവുമായി കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് നടുറോഡില്‍ പ്രതിഷേധം തുടരുകയാണ്.

വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തില്‍ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നാണ് ആവസ്യം. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ട്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോള്‍ തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.

ഇടുക്കിയില്‍ സര്‍വ്വകക്ഷി യോഗം

ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 9-ന് രാവിലെയാണ് യോഗം ചേരുക. പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് വനംമന്ത്രി നിര്‍ദ്ദേശം നല്‍കി.

കാട്ടാനയുടെ ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി രാജീവ്. സംഭവത്തില്‍ വമ്പിച്ച പ്രതിഷേധം മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.