Thursday, May 9, 2024
keralaNews

കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛന് മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വെച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിങ് കൗണ്‍സിലിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആമച്ചല്‍ സ്വദേശി പ്രേമനെ മകള്‍ക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി.  സംഭവം വാര്‍ത്തയായതോടെ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാന്‍ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ വിശദീകരണം. എന്നാല്‍ പുറത്തു വന്ന മൊബൈല്‍ ദൃശ്യങ്ങളില്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാള്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേള്‍ക്കാം. ആമച്ചല്‍ സ്വദേശിയായ പ്രേമന്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കടയ ഡിപ്പോയില്‍ എത്തിയത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാല്‍ മാത്രമേ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കു എന്ന് ജീവനക്കാര്‍ ഓഫീസില്‍ നിന്നും പ്രേമനോട് പറഞ്ഞു. ഒരു മാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമന്‍ പറഞ്ഞു. എന്നാല്‍ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമന്‍ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങള്‍ കയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.