Friday, May 17, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവം: പ്രതിയുടെ മൊഴി പുറത്ത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. തന്നെ ആക്രമിച്ചത് കൊണ്ടാണ് വെടിവച്ചത് എന്നാണ് പ്രതിയായ ജോര്‍ജ് കുര്യന്റെ മൊഴി.ചര്‍ച്ചയ്ക്കായി വീട്ടില്‍ എത്തിയപ്പോള്‍ അനുജന്റെയും അമ്മാവന്റേയും ഗുണ്ടകള്‍ ആക്രമിച്ചു എന്നാണ് ജോര്‍ജ് കുര്യന്‍ പൊലീസിന് നല്‍കിയ മൊഴി.തന്നെ ബലമായി വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് വീട്ടില്‍ കയറിയപ്പോള്‍ മുറിയ്ക്കുള്ളില്‍ വച്ചും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിലാണ് വെടിവച്ചതെന്നും ജോര്‍ജ് കുര്യന്‍ പൊലീസിനോട് പറഞ്ഞു.ജോര്‍ജ് കുര്യന്റെ സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. രഞ്ജു ഇന്നലെ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാത്യു സ്‌കറിയ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം.കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവയ്പ്പില്‍ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരന്‍ ജോര്‍ജ് കുര്യന്‍ രണ്ടരയേക്കര്‍ സ്ഥലത്ത് വീടുകള്‍ വെച്ച് വില്‍പന നടത്താനുള്ള പദ്ധതി ഇട്ടതാണ് തര്‍ക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കര്‍ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരന്‍ രഞ്ജു കുര്യന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോര്‍ജ് കുര്യന്‍ തയ്യാറായില്ല.

തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് നടത്താനാണ് മാതൃസഹോദരന്‍ മാത്യു സ്‌കറിയാ എത്തിയത്. സംസാരത്തിനിടയില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോര്‍ജ് കയ്യില്‍ കരുതിയ റിവോള്‍വര്‍ എടുത്ത് രഞ്ജുവിനെ വെടിവെച്ചു. പിടിച്ചുമാറ്റാന്‍ എത്തിയ മാത്യുവിന് നേരെയും നിറയൊഴിക്കുകയായിരുന്നു. ഇരുവര്‍ക്കും തലയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പ് നടക്കുമ്പോള്‍ ജോര്‍ജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.

കൊച്ചിയില്‍ ഫ്‌ലാറ്റ് നിര്‍മ്മാതാവാണ് ജോര്‍ജ് കുര്യന്‍. ഊട്ടിയില്‍ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടില്‍ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി കരിമ്പാനയില്‍ കുടുംബത്തില്‍ സ്വത്തു സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവെച്ച പോയിന്റ് 9mm റിവോള്‍വറിന് ലൈസന്‍സ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.