Friday, May 10, 2024
keralaNews

കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്

ബെംഗളൂരു: കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം. വാരാന്ത്യ ലോക്ക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.മെട്രോ ട്രെയിന്‍, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളില്‍ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് ആളുകളെ ഉള്‍ക്കൊള്ളിക്കാമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് പറയുന്നത്. അതേ സമയം ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ലുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്.
വിവാഹ പാര്‍ട്ടികളില്‍ 300 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.കര്‍ണാടകത്തില്‍ വെള്ളിയാഴ്ച 31,198 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ 7000 കേസുകളുടെ കുറവുണ്ട്. കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ പകുതിയും ബെംഗളൂരുവിലാണ്.