Friday, May 3, 2024
keralaNews

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ കണ്ടെത്തി. അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ തേവര്‍കുഴിയില്‍ അനീഷിനെ(34) ആണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പരന്നതോടെ, അയല്‍പക്കത്തുള്ള സഹോദരന്‍ കരുണാകരന്‍ വന്നു നോക്കിയപ്പോഴാണ് അനീഷിനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് അടിമാലി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അനീഷ് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. 2018 ജൂലൈ 29 നു രാത്രി ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ 4 പേരെയാണ് കൊലപ്പെടുത്തിയത്. വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ മൂടി എന്നാണു കേസ്.

മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ താളിയോലകള്‍ സ്വന്തമാക്കാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. മന്ത്രവാദശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാണ് കരുതിക്കൂട്ടിയുള്ള കൂട്ടക്കൊല എന്നാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസിച്ചതിനാലും ഒട്ടേറെ പഴുതുകള്‍ ഉള്ളതിനാലും പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. 2 വര്‍ഷം മുന്‍പാണ് അനീഷ് പുറത്തിറങ്ങിയത്. കൃഷ്ണന്റെ ശിഷ്യനായിരുന്ന അനീഷ് ആയിരുന്നു കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍. അനീഷിനെക്കൂടാതെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനില്‍ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്ന് പട്ടരുമഠത്തില്‍ സനീഷ് എന്നിവരും പ്രതികളാണ്.