Wednesday, May 15, 2024
keralaNews

ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതാണ് യുവതിയുടെ മരണത്തിനു പിന്നിലെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

കോഴിക്കോട് :കൊയിലാണ്ടിയില്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതാണ് യുവതിയുടെ മരണത്തിനുപിന്നിലെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചേലിയ മലയില്‍ ബിജിഷയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണായകമായ കണ്ടെത്തലുകള്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ ഡിസംബര്‍ 12നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതിയുടെ മരണത്തിന്റെ കാരണം എന്താണെന്ന് വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയം വച്ചതായി കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി. എന്നാല്‍ ഇത് എന്തിനു വേണ്ടിയാണെന്നോ ആര്‍ക്കു വേണ്ടിയാണെന്നോ വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടു.വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തല്‍. ബിജിഷയുടെ ഒരു സുഹൃത്തും ഓണ്‍ലൈന്‍ ഗെയിമില്‍ സജീവമായിരുന്നു. ഇവരില്‍നിന്നും അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിനു ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.