Thursday, May 9, 2024
indiaNews

ഒളിമ്പിക്സ് വനിതാ ഹോക്കി ഇന്ത്യക്ക് ചരിത്ര ജയം.

ടോക്കിയോ ഒളിംപിക് ഹോക്കിയില്‍ പുതു ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ടീം സെമി ഫൈനലില്‍. ഒളിംപിക് ഹോക്കിയില്‍ മൂന്നു തവണ സ്വര്‍ണം നേടിയിട്ടുള്ള ഓസ്‌ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്‌സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. 22ാം മിനിറ്റില്‍ ഗുര്‍ജിത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ടോക്കിയോ ഒളിംപിക്‌സില്‍ ഗുര്‍ജീതിന്റെ ആദ്യ ഗോള്‍ കൂടിയാണിത്.മത്സരത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് ഗുര്‍ജീത് കൗര്‍ ലക്ഷ്യം കണ്ടത്. മറുവശത്ത് ഓസ്‌ട്രേലിയയ്ക്ക് അഞ്ചിലധികം പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. അവസാന മിനിറ്റുകളില്‍ ഓസ്‌ട്രേലിയ കടുത്ത രീതിയില്‍ സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തുടര്‍ച്ചയായി പെനല്‍റ്റി കോര്‍ണറുകള്‍ വഴങ്ങി ഇന്ത്യന്‍ പ്രതിരോധം പിടിച്ചുനിന്നു.

പുറത്താകലിന്റെ വക്കില്‍നിന്നു നോക്കൗട്ട് ഘട്ടത്തിലെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ കളിച്ച ഇന്ത്യ, പൂള്‍ ബി ചാംപ്യന്‍മാരായി എത്തിയ ഓസീസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ നേടിയ നാലാം സ്ഥാനമാണ് ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ മികച്ച പ്രകടനം. പ്രമുഖ ടീമുകള്‍ ഒളിംപിക്‌സ് ബഹിഷ്‌കരിച്ചതിനാല്‍ മോസ്‌കോയില്‍ ആകെ ആറു ടീമുകളാണ് മത്സരിച്ചത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ രണ്ടു വിജയങ്ങളുമായാണ് ഇന്ത്യ അന്ന് നാലാം സ്ഥാനത്തെത്തിയത്.ഒളിംപിക് ഹോക്കിയില്‍ മൂന്നു തവണ സ്വര്‍ണം നേടിയിട്ടുള്ള ഓസ്‌ട്രേലിയ ലോക റാങ്കിങ്ങില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയാകട്ടെ 10ാം സ്ഥാനത്തും. റാങ്കിങ്ങിലെ ഈ അന്തരം കളത്തില്‍ തെല്ലും പ്രകടമാക്കാതെയാണ് ഇന്ത്യ തകര്‍പ്പന്‍ പ്രകടനത്തോടെ വിജയവും സെമി ബര്‍ത്തും സ്വന്തമാക്കിയത്.

നേരത്തെ, ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച് പൂള്‍ ബിയില്‍ ചാംപ്യന്‍മാരായാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ ക്വാര്‍ട്ടറിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍നിന്ന് അവര്‍ അടിച്ചുകൂട്ടിയത് 13 ഗോളുകളാണ്. വഴങ്ങിയത് ഒരേയൊരു ഗോളും. അതും ആദ്യ മത്സരത്തില്‍ സ്‌പെയിനെതിരെ.
എന്നാല്‍, തികച്ചം വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. പൂള്‍ എയില്‍ ആദ്യത്തെ മൂന്നു കളികളും തോറ്റ ഇന്ത്യ, അവസാന 2 മത്സരങ്ങളില്‍ നേടിയ നിര്‍ണായക വിജയങ്ങളുടെ മികവില്‍ പൂള്‍ എയില്‍ 4ാം സ്ഥാനക്കാരായാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. ആദ്യത്തെ 3 കളികളില്‍ നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, നിലവിലുള്ള ചാംപ്യന്‍മാരായ ബ്രിട്ടന്‍ എന്നീ ടീമുകളോടാണ് ഇന്ത്യ തോറ്റത്. പിന്നീട് അയര്‍ലന്‍ഡിനെ 10നും ദക്ഷിണാഫ്രിക്കയെ 43നും തോല്‍പിച്ചു. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയത്.