ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു ലക്ഷങ്ങള്‍ പിരിച്ചെടുത്തു; തോല്‍പ്പിക്കാന്‍ ശ്രമിച്ചു: ധര്‍മജന്റെ പരാതി.
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നു ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. ഈ പണം തിരഞ്ഞെടുപ്പില്‍ ചെലവാക്കിയിട്ടില്ല. തന്നെ തോല്‍പിക്കാന്‍ ഇരുവരും ചേര്‍ന്നു ശ്രമിച്ചെന്നും ധര്‍മജന്റെ പരാതിയില്‍ പറയുന്നു. സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ യുഡിഎഫിന്റെ ഒരു മണ്ഡലം ഭാരവാഹി നേതാക്കള്‍ക്ക് പരാതി നല്‍കുകയും മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു. ഇതേ വ്യക്തി തന്നെ തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി വന്നതില്‍ പരാജയം തുടങ്ങിയെന്നു ധര്‍മജന്‍ പറഞ്ഞു.
ഒരു കെപിസിസി സെക്രട്ടറിയുടെ പിന്തുണയോടെയാണ് ഇയാള്‍ എനിക്കെതിരെ കരുക്കള്‍ നീക്കിയത്. ഇവര്‍ക്കു രണ്ടു പേര്‍ക്കും മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനു മുന്‍പു തന്നെ സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞു മാനസികമായി തകര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്. രൂപീകരിച്ചതിനു ശേഷം ഒരു വട്ടം പോലും തിരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേര്‍ത്തില്ല. ഞാന്‍ പുലയ സമുദായത്തില്‍പ്പെട്ട ആളായതിനാല്‍ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ഇവര്‍ രണ്ടു പേരുമായിരുന്നു എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നേതൃത്വം നല്‍കിയതു ഈ കെപിസിസി സെക്രട്ടറിയായിരുന്നു. പണപ്പിരിവ് സംബന്ധിച്ച് ഇദ്ദേഹത്തിനാണ് വ്യക്തമായ ധാരണയുണ്ടായിരുന്നത്. എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പിന്നോട്ടു വലിക്കാന്‍ ശ്രമിക്കുമ്പോഴും രണ്ടു പേരും ചേര്‍ന്നു വ്യാപകമായ പണപ്പിരിവ് നടത്തി. ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തിരഞ്ഞെടുപ്പ് ചെലവാക്കിയിട്ടില്ല. ഇതിന് വ്യക്തമായ തെളിവുണ്ട്. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എഐസിസി നിയോഗിച്ച പ്രതിനിധികളെ താമസ, വാഹന സൗകര്യം പോലും നല്‍കാതെ തിരിച്ചയച്ചതില്‍ ഗൂഢാലോചനയുണ്ട്. ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടിയില്‍നിന്നു ബാലുശ്ശേരിയെ ഒഴിവാക്കിയത് ഒറ്റപ്പെടുത്തുന്ന പ്രതീതിയുണ്ടാക്കി.
ശശി തരൂരിന്റെ പരിപാടി പ്രഖ്യാപിച്ചെങ്കിലും നടത്താനായില്ല. മറ്റു ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തു. ബാലുശ്ശേരി പേയ്‌മെന്റ് സീറ്റാണെന്ന് ഒരു എംപി പറഞ്ഞതും അദ്ദേഹം പ്രചാരണത്തില്‍ സജീവമാകാതിരുന്നതും പ്രയാസമുണ്ടാക്കി. മണ്ഡലത്തില്‍ 25% ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി പേരിനു മാത്രമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റി എല്ലാ ദിവസവും അവലോകന യോഗം ചേരാറുണ്ടെങ്കിലും ബാലുശ്ശേരിയില്‍ ചേര്‍ന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ പല ദിവസങ്ങളിലും പ്രധാന ഭാരവാഹികള്‍ പോലും എത്തിയില്ല.
എഐസിസി ഫണ്ട് വീതിച്ചു നല്‍കല്‍ ആണ് മണ്ഡലം കമ്മിറ്റി നിര്‍വഹിച്ച ഏക ചുമതല. സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്തു പോലും കമ്മിറ്റി തയാറാക്കിയില്ല. ഒരു നേതാവ് തയാറാക്കിയ നോട്ടിസ് കമ്മിറ്റി വായിച്ചുനോക്കിയതു പോലുമില്ല. സ്ഥാനാര്‍ഥിപര്യടനത്തില്‍ ആദ്യ മൂന്നു ദിവസം കുറച്ചു സ്ഥലങ്ങളില്‍ മാത്രമാണു പോയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീടു പരിഹരിക്കാം എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് പര്യടനമേ ഉണ്ടായില്ല. പാര്‍ട്ടി കുടുംബസംഗമങ്ങളില്‍ മാത്രമാണ് പങ്കെടുത്തത്. ഇവിടെയും നേതാക്കളുടെ അസാന്നിധ്യം ഉണ്ടായിരുന്നു.
കോണ്‍ഗ്രസിന് സ്വാധീനമുള്ള ഉണ്ണികുളത്ത് ഒരു വട്ടം പോലും വീടു കയറിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം അറിഞ്ഞു. യുഡിഎഫിന് എന്നും 3000 വോട്ടോളം ലീഡ് ലഭിക്കുന്ന പഞ്ചായത്തില്‍ ആദ്യമായി എല്‍ഡിഎഫ് ലീഡ് നേടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയ അത്തോളിയില്‍ 2000 വോട്ടിന് പിന്നിലായി. കൂരാച്ചുണ്ട് പഞ്ചായത്തില്‍ മാത്രമാണ് ലീഡ് നേടാനായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പതിനാറായിരത്തോളം വോട്ടിന് ജയിച്ച ബാലുശ്ശേരിയില്‍ ജയിക്കാന്‍ കഴിയുമെന്ന അമിത വിശ്വാസം ആദ്യമേ ഉണ്ടായിരുന്നില്ല. എന്നാല്‍ സംവരണ മണ്ഡലത്തില്‍, കലാകാരനായ തനിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അവസാന റൗണ്ടില്‍ ഒരു പക്ഷേ ജയിച്ചു കയറാനും പറ്റിയേക്കുമെന്ന ചെറിയ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആകെയുണ്ടായ തരംഗത്തിലാണു ബാലുശ്ശേരിയില്‍ തോറ്റത് എന്നു ഞാന്‍ കരുതുന്നില്ല. സംഘടനാ ദൗര്‍ബല്യത്തിന് പുറമേ ഈ രണ്ടു നേതാക്കളുടെ നിലപാടുകളും തോല്‍വിക്ക് കാരണമായി.
സംസ്ഥാനത്ത് ആകെ സംഭവിച്ചതുപോലെ ന്യൂനപക്ഷവോട്ടുകള്‍ ഇവിടെയും കാര്യമായി കിട്ടിയില്ല. ബിജെപി വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചു. അതേസമയം സാധരണ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടെ ആത്മാര്‍ഥയും ഉത്സാഹവും താന്‍ ഓര്‍ക്കുമെന്നും ഒരു നേട്ടവും പ്രതീക്ഷിക്കാത്ത ആ പ്രവര്‍ത്തകരാണ് യുഡിഎഫിന്റെ ശക്തിയെന്നും ധര്‍മജന്‍ പരാതിയില്‍ പറയുന്നു. നേതാക്കളുടെ പണപ്പിരിവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.