Thursday, May 16, 2024
keralaNews

എസ്എഫ്‌ഐഒ; എക്‌സാലോജിക്കിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: 1.72 കോടി രൂപയുടെ മാസപ്പടിക്കേസില്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് നല്‍കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്.

എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാടുകളില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് കേസില്‍ ആരോപണ വിധേയയായി നില്‍ക്കുന്ന പ്രധാനി. കഴിഞ്ഞ 12 ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നിരുന്നത്. കമ്പനീസ് ലോ ചട്ടം 210 പ്രകാരം ആര്‍ഒസി അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്ന് എക്‌സാലോജികിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ വാദിച്ചു.

എന്നിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തതയില്ലെന്നും ഇത് നിയമപരമല്ലെന്നും ദത്തര്‍ വാദിച്ചിരുന്നു. എന്നാല്‍, ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സിഎംആര്‍എല്ലിന്റെ ഇടപാടുകളില്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായി എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിരുന്നു.

1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നല്‍കാതെ കൈമാറിയെന്നതിനും തെളിവുകളുണ്ട്. വിവിധ ഏജന്‍സികളുടെ അന്വേഷണവലയിലുള്ള ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താന്‍ എസ്എഫ്‌ഐഒ പോലെ വിശാലാധികാരമുള്ള സംവിധാനം ആവശ്യമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉത്തരവെന്നും എഎസ്ജി വാദിച്ചിരുന്നു.