എരുമേലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
എരുമേലി: എരുമേലി കണമല അട്ടിവളവിന് സമീപം ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് . അപകടത്തില്‍ സാരമായി പരിക്കേറ്റവരെ എരുമേലി, കാഞ്ഞിരപ്പള്ളി, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ വരെ മുക്കൂട്ടുതറ അസീസ്സി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയത് . മൂന്ന് പേര്‍ക്ക് സാരമായി പരിക്കുള്ളതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 ഓളം പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ് .എരുമേലി – പമ്പ സംസ്ഥാന പാതയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം .കര്‍ണ്ണാടക കോളാര്‍ ജില്ലയില്‍ നിന്നും ഗുല്‍ബാഗ് മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ സഞ്ചരിച്ചത്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുന്നതിനിടെയാണ് ഈ വഴിയിലെ അപകട കേന്ദ്രമായ അട്ടിവളവിന് സമീപം ബസ് മറിഞ്ഞത്. എന്നാല്‍ ബസ് അമിത വേഗതയിലല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇടത് വശത്തുള്ള ക്രാഷ് ബാരിയറില്‍ ഇടിച്ച് നിരങ്ങിയ ബസ് മറിഞ്ഞ് എതിര്‍ വശത്തുള്ള മണ്‍ തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.റോഡിന്റെ ഇടത് വശത്തുള്ള ക്രാഷ് ബാരിയറില്‍ ഇടിച്ച് മറിയുകയായിരുന്നു. ബസ് റേഡിന് കുറുകെ കിടക്കുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.ക്രെയിന്‍ ഉപയോഗിച്ച് ബസ് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.കാഞ്ഞിരപ്പള്ളി , റാന്നി , നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി, എരുമേലി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മറ്റ് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോസഫ് , മാത്യു ജോസഫ് , പ്രകാശ് പള്ളിക്കൂടം എരുമേലി വില്ലേജ് ഓഫീസര്‍ അനില്‍എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞ മഴക്കാലത്തുണ്ടായ ഉരുൾ പൊട്ടലിൽ എരുത്വാപ്പുഴ – കണമല സമാന്തര പാതയുടെ ഒരു ഭാഗം ഇടിഞ്ഞ് ഒഴുകിപ്പോയതും ഇത് വഴിയുള്ള ഗതാഗതത്തിന് തടസ്സറായതായും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു,