എരുമേലി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തന്മാർക്ക് നടന്നു പോകാൻ ബാരിക്കേട് സ്ഥാപിച്ചു .
ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ ദേവസ്വം ബോർഡ് ബാരിക്കേഡ് സ്ഥാപിച്ചു.എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശത്തിന് എത്തുന്ന തീർത്ഥാടകർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രകാരം
സുരക്ഷിതമായി നടന്നു പോകുന്നതിനാണ് വലിയ നടപ്പന്തലിനുള്ളിൽ ബാരിക്കേഡ് സ്ഥാപിച്ചതെന്ന് ദേവസ്വം ബോർഡ് മുണ്ടക്കയം അസിസ്റ്റൻറ് കമ്മീഷണർ ഒ ജി ബിജു പറഞ്ഞു. ക്ഷേത്രത്തിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകരെല്ലാം നടപ്പന്തലിലെ ഗോപുരം മുതൽ ക്ഷേത്രം വരെയുള്ള ബാരിക്കേഡ് വഴി വേണം കടന്നുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.നടപ്പന്തലിനുള്ളിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് വടംകെട്ടിയാണ് സുരക്ഷക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത് .
എന്നാൽ തീർത്ഥാടകരാൽ നിറഞ്ഞുകവിഞ്ഞു നിൽക്കേണ്ട എരുമേലി തീർഥാടനം ആരംഭിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ആളൊഴിഞ്ഞ കേന്ദ്രമായി തീർന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ദേവസ്വം ബോർഡ് കടകൾ , പാർക്കിംഗ് , ശൗചാലയങ്ങൾ എല്ലാം ലേലം ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീർത്ഥാടകർ എത്താത്തതിനാൽ കരാറുകാർ ലേലം എടുക്കാൻ തയ്യാറാവുന്നില്ല .