Monday, May 6, 2024
Newspolitics

ഉമ്മന്‍ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭ സമ്മേളനം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഇല്ലാത്ത പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങള്‍ വരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.                                                                        മദ്യനയം, മിത്ത് വിവാദം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ഇത്തവണത്തെ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും, മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയര്‍ത്തും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്.മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഇന്ന് ചേരുന്ന യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമര്‍ശം എന്‍ എസ് എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കര്‍ തിരുത്തണ മെന്ന ആവശ്യം യു ഡി എഫ് ഉന്നയിക്കുന്നതിനിടെ ആണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. മിത്ത് വിവാദം സജീവമാക്കി സഭയില്‍ ഉയര്‍ത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യു ഡി എഫ് എടുത്തിട്ടില്ല. മിത്ത് വിവാദത്തില്‍ മാപ്പ് പറയാന്‍ ഇതുവരെയും തയ്യാറാകാത്ത സ്പീക്കര്‍ സഭ നിയന്ത്രിച്ചാല്‍ സഹകരിക്കുമോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തുട്ടുണ്ട്. വിഷയത്തില്‍ ബി ജെ പി കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിയമസഭക്ക് മുന്നില്‍ നാമജപ യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിവാദത്തില്‍ സ്പീക്കറെ പൂര്‍ണമായി പിന്തുണക്കാനാണ് ഭരണ പക്ഷ നിലപാട്.