Sunday, May 5, 2024
keralaNews

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണി തന്നെ മത്സരിക്കും.

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണി തന്നെ മത്സരിക്കും. മണിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ തീരുമാനമായി. അതേസമയം ദേവികുളത്ത് എസ് രാജേന്ദ്രനെ വീണ്ടും മത്സരിപ്പിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന നേത്വത്വം തീരുമാനിക്കട്ടെയെന്നും ജില്ലാ സെക്രടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.എംഎം മണി മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പാര്‍ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്ന് സെക്രടേറിയറ്റ് വിലയിരുത്തി. മണി വീണ്ടും സ്ഥാനാര്‍ഥിയായാല്‍ അതു ജില്ലയില്‍ എല്ലായിടത്തും അനുകൂലമായ തരംഗമുണ്ടാക്കും. അതുകൊണ്ട് ഉടുമ്പന്‍ചോലയില്‍ മണിയെത്തന്നെ ശുപാര്‍ശ ചെയ്യാന്‍ ജില്ലാസെക്രടേറിയറ്റ് തീരുമാനിച്ചു.അതേസമയം എസ് രാജേന്ദ്രന്റെ കാര്യത്തില്‍ യോഗത്തിന് ഏകാഭിപ്രായത്തില്‍ എത്താനായില്ല. രാജേന്ദ്രന്‍ മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കണോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനു തീരുമാനമെടുക്കാം. രാജേന്ദ്രന് അവസരം നല്‍കുന്നില്ലെങ്കില്‍ ആര്‍ ഈശ്വരന്‍, എ രാജ എന്നിവരെ പരിഗണിക്കാമെന്നും ജില്ലാ സെക്രടേറിയറ്റ് നിര്‍ദേശിച്ചു.കഴിഞ്ഞ തവണ മത്സരിച്ച തൊടുപുഴ സീറ്റ് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാമെന്ന് ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.