Wednesday, May 15, 2024
keralaNews

ഈരാറ്റുപേട്ടയില്‍ യൂട്യൂബ് നോക്കി ചാരായം വാറ്റി വില്പന; മൂന്നു പേര്‍ അറസ്റ്റില്‍.

ഈരാറ്റുപേട്ടയില്‍ യൂട്യൂബ് നോക്കി ചാരായം വാറ്റി വില്‍പ്പനയ്‌ക്കെത്തിച്ച സംഭവത്തില്‍ ഏജന്റ് ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യൂ (27) എന്നിവരെയാണ് ഇരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നു 15 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും 2 കാറുകളും മൂന്ന് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. യൂട്യൂബ് നോക്കിയാണ് ഇവര്‍ വാറ്റ് നിര്‍മാണം പഠിച്ചത്.

ചാരായ വില്‍പന വ്യാപകമാണെന്ന വിവരങ്ങളെത്തുടര്‍ന്ന് ഈരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ എസ് എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഇതിനിടെയാണ് പനയ്ക്കപ്പാലം-പ്ലാശനാല്‍ റോഡിലൂടെ ചാരായവുമായി പ്രതികള്‍ കാറില്‍ സഞ്ചരിക്കുന്നതായി പാലാ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവരം ലഭിച്ചത്.തുടര്‍ന്ന്, ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കളത്തുക്കടവിലുള്ള ദീപുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വീട്ടിനുള്ളില്‍ നിന്ന് ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെത്തി. കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് ദീപു വീട്ടില്‍തന്നെ യു ട്യൂബ് നോക്കിയും മറ്റും ചാരായം വാറ്റി ഏജന്റുമാരായ ശ്യാമും മാത്യൂസും വഴി ലിറ്ററിന് 2000 രൂപ നിരക്കില്‍ വില്‍പന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസവും 30 ലിറ്റര്‍ ചാരായം വില്‍പന നടത്തിയിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ വലിയ രീതിയില്‍ വാറ്റ് തുടങ്ങാനിരിക്കെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ വി ബി അനസ്, തോമസ് സേവ്യര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ ചന്ദ്, ജിനു, കബീര്‍, ഷെറിന്‍ മാത്യു സ്റ്റീഫന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത്, ശിവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.