Friday, April 26, 2024
indiaNewsSportsworld

ഇന്ത്യക്ക് വനിത ഏഷ്യാ കപ്പ്

ധാക്ക: ശ്രീലങ്കയെ ഫൈനലില്‍ എട്ട് വിക്കറ്റിന് തകര്‍ത്ത് വനിത ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടി. ടോസ് നേടി ബാറ്റിംഗിനെത്തി ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് ലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് ഷെഫാലി വര്‍മ (5), ജമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്മൃതി മന്ഥാന (25 പന്തില്‍ പുറത്താവാതെ 51) അര്‍ധ സെഞ്ചുറി നേടി. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്. ഹര്‍മന്‍പ്രീത് കൗര്‍ (11) പുറത്താവാതെ നിന്നു. ഇനോക രണവീര, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ്, സ്നേഹ് റാണ രണ്ട് വിക്കറ്റെടുത്തു. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ഇന്നിംഗ്സില്‍ അഞ്ച് ബൗണ്ടറികള്‍ മാത്രമാണ് ലങ്കന്‍ താരങ്ങള്‍ക്ക് നേടാന്‍ സാധിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ അഞ്ചിന് 16 എന്ന നിലയിലായിരുന്നു ലങ്ക. ഓപ്പണര്‍മാരായ ചമാരി അത്തപ്പത്തു (6), അനുഷ്‌ക സഞ്ജീവനി (2) എന്നിവര്‍ റണ്ണൗട്ടായി. ഹര്‍ഷിത മാധവി (1), ഹസിരി പെരേര (0), കവിഷ ദില്‍ഹരി (1) എന്നിവരാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ നിലക്ഷ ഡിസില്‍വ (6) മടങ്ങിയതോടെ ആറിന് 18 എന്ന നിലയിലായി ലങ്ക. രണസിംഗെ, മല്‍ഷ ഷെഹാരി (0), സുഗന്ധിക കുമാരി (6) എന്നിവര്‍ മടങ്ങിയതോടെ ഏഴിന് 43 എന്ന നിലയിലായി ലങ്ക. പിന്നീട് രണവീര നടത്തിയ പോരാട്ടാണ് സ്‌കോര്‍ 50 കടത്തിയത്. രണ്ട് സിക്സ് അവരുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. അച്ചിനി കുലസൂരിയ (6) രണവീരയ്ക്കൊപ്പം പുരത്താവാതെ നിന്നു.