ആനശല്യം പരിഹരിക്കുവാൻ വനം വകുപ്പ് ഹാങ്ങിങ് സോളാർ വേലി സ്ഥാപിക്കും
കോട്ടോപ്പാടം പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമെന്ന് പരാതി.വർധിച്ചു വരുന്ന കാട്ടാനശല്യത്തിന് പരിഹാരം തേടി വനംവകുപ്പ് വനാതിർത്തിയിൽ ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കുവാൻ നടപടിയായി. ഒരാഴ്ചക്കകം പ്രവൃത്തി ആരംഭിക്കും. കാട്ടാനകളെ പ്രതിരോധിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ് സോളാർ ഫെൻസിങ്. പല സ്വകാര്യ സ്ഥലങ്ങളിലുമുണ്ടെങ്കിലും മണ്ണാർക്കാട് റേഞ്ചിന് കീഴിൽ വനംവകുപ്പ് നേരിട്ട് സ്ഥാപിക്കുന്നത് ഇതാദ്യമായാണ്.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുന്തിപ്പാടം തേക്കുംതിട്ട ഭാഗത്ത് ഒരുകിലോമീറ്ററോളം ദൂരത്തിലാണ് ഹാങ്ങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കുവാൻ ലക്ഷ്യമിടുന്നത്.
കോട്ടോപ്പാടം പഞ്ചായത്തിൽ തിരുവിഴാംകുന്നിലും കണ്ടമംഗലം മേക്കളപ്പാറ മേഖലയിലുമാണ് കാട്ടാനശല്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവിഴാംകുന്നിൽ മാസങ്ങളായി കാട്ടാനകളെത്തി കൃഷിനാശം വരുത്തുന്നത് തുടരുകയാണ്. പൂളമണ്ണ മുകുന്ദൻ, കോരംകാട്ടിൽ കൃഷ്ണൻ എന്നീ കർഷകരുടെ നൂറുകണക്കിന് വാഴകളും ചെലക്കാട്ടിൽ ജയരാജെൻറ അരയേക്കറിലെ പുൽക്കൃഷി, തെങ്ങ്, തൂവശ്ശേരി കുഞ്ഞാൻ, മാടാംപാറ ഹൈദ്രു എന്നിവരുടെ വാഴ, കവുങ്ങ് എന്നിവയും കാട്ടാന നശിപ്പിച്ചു. തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിണ് സമീപവും കാളംപുള്ളി പ്രദേശത്തുമായി സ്ഥിരമായി എത്തുന്ന പത്തോളം കാട്ടാനകൾ നാട്ടുകാർക്കും വനംവകുപ്പിനും ഒരുപോലെ തലവേദനയായി മാറിയിട്ടുണ്ട്.