Thursday, May 16, 2024
Newspoliticsworld

അമേരിക്കയില്‍ ജനപ്രതിനിധി സഭ സ്പീക്കറെ പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ജനപ്രതിനിധി സഭ സ്പീക്കറെ പുറത്താക്കി. സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെയാണ് പുറത്താക്കിയത് .210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ വോട്ടു ചെയ്തു. ഗവണ്‍മെന്റിന്റെ അടിയന്തിര ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ സ്പീക്കര്‍ മെക്കാര്‍ത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ബില്‍ അടിയന്തിരമായി പാസ്സായിരുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് മെക്കാര്‍ത്തിക്ക് പകരമുള്ള മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സ്പീക്കര്‍ എന്ന നിലയില്‍ മക്കാര്‍ത്തിയുടെ 269 ദിവസത്തെ സേവനമാണ് ഇതോടെ അവസാനിച്ചത്. കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കിയതിന് ശേഷം നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്ഹെന്റിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുന്നത്. മക്കാര്‍ത്തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ മക്ഹെന്റി സ്പീക്കര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ അപേക്ഷിച്ച് പ്രോ ടെം സ്പീക്കര്‍ക്ക് വളരെ പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാല്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ചേംബറില്‍ അധ്യക്ഷനാകും.