Monday, May 13, 2024
keralaNews

അന്തരിച്ച എംഎല്‍എ പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി ഇടുക്കി രൂപത.

കൊച്ചി: കെപിസിസി വര്‍ക്കിംങ് പ്രസിഡന്റും അന്തരിച്ച എംഎല്‍എയുമായിരുന്ന പി.ടി.തോമസിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി ഇടുക്കി രൂപത. ഇടുക്കി രൂപതാ മുഖ്യവികാരി ജനറലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. പ്രധാനമായും മൂന്ന് നിര്‍ദേശമാണ് ഇടുക്കി രൂപത മുന്നോട്ടുവെച്ചിരിക്കുന്നത്.ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നത്. അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ട് എന്നാണ് ആദ്യത്തെ നിര്‍ദേശം.

സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഈ ചടങ്ങ് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങില്‍ പ്രാര്‍ഥനാപൂര്‍വമായ നിശബ്ദത ഉണ്ടായിരിക്കണമെന്ന നിര്‍ദേശവും ഇടുക്കി രൂപത മുന്നോട്ടുവെച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാല്‍ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യത സഭ മുന്നില്‍ കാണുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് സഭയുടെ ഭാഗത്ത് നല്‍കിയിരിക്കുന്നത്.ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ നല്‍കിയിരിക്കുന്നത്.

പി.ടി.തോമസിന്റെ അന്ത്യാഭിലാഷപ്രകാരമാണ് ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന പി.ടി.തോമസിന്റെ അന്ത്യാഭിലാഷം അദ്ദേഹത്തിന്റെ മരണശേഷം ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് വെളിപ്പെടുത്തിയത്. പി.ടി.തോമസിന്റെ അന്ത്യാഭിലാഷപ്രകാരം മാത്രമാണ് ചടങ്ങുകള്‍ നടത്തുന്നത്. ക്രൈസ്തവ സഭയുടെ വിശ്വാസപ്രകാരമുള്ള ഒരു ചടങ്ങുകളും നടത്തുന്നില്ല.