അജ്ഞാത മൃതദേഹം സനുമോഹന്റെതല്ല
എറണാകുളം ഗോശ്രീ പാലത്തിനു അടിയില്‍ ജീര്‍ണിച്ച നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനുമോഹന്റെതല്ലെന്നു പരിശോധനയില്‍ തെളിഞ്ഞുവെന്നു പൊലീസ്. കഴിഞ്ഞ ദിവസം ഗോശ്രീ മൂന്നാം പാലത്തിന് അടിയിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നു ബന്ധുക്കള്‍ അവിടെയെത്തിയെങ്കിലും സനുവിന്റേതല്ലെന്നു വ്യക്തമായിയിരുന്നു.
സനുവുമായി കൂടുതല്‍ അടുപ്പമുണ്ടെന്നും സാമ്ബത്തിക ഇടപാടുകളില്‍ പങ്കാളിയാണെന്നും സംശയിക്കുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചാണു അന്വേഷണം. ഇന്നലെ പൊലീസ് എത്തുമ്‌ബോള്‍ ഇദ്ദേഹം ചെന്നൈക്കു പുറത്താണ്. മടങ്ങി വരാന്‍ കാക്കുകയാണ് പൊലീസ്. സനു പുതിയ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോയെന്നറിയാന്‍ ആധാര്‍ നമ്ബര്‍ വച്ചു മൊബൈല്‍ കമ്ബനികളില്‍ അന്വേഷിച്ചെങ്കിലും പുതിയ സിം എടുത്തതായി വിവരം ലഭിച്ചില്ല.
സനു മോഹനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് തീരുമാനിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷം നടപടി തുടങ്ങാനാണ് തീരുമാനം. സനു രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കാനും നടപടിയെടുക്കും.സനു മോഹനു വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡിസിപി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്ബത്തിക ഇടപാടുകള്‍, ഇതരസംസ്ഥാന ബന്ധം എന്നീ കാര്യങ്ങളാണു നിലവില്‍ അന്വേഷിക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ പുണെ പൊലീസില്‍ നിന്നു ലഭിച്ചിട്ടുണ്ട്. സനു മോഹന്റെ കാര്‍ വാളയാര്‍ കടന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നത് സനുമോഹന്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കാറിന്റെ നമ്ബര്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ വാഹനത്തിനകത്തുള്ള ആളുടെ ദൃശ്യം ലഭിച്ചിട്ടില്ല- ഡിസിപി പറഞ്ഞു.
ചെന്നൈയിലെ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ പുണെയിലേക്കു പോകാനും പൊലീസ് തയാറെടുക്കുന്നുണ്ട്. സനുവുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകള്‍ കൂടുതലും നടന്നിരിക്കുന്നത് പുണെയിലാണ്. അവിടെ ഏതാനും കേസുകളും നിലവിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സനുവിന്റെ രേഖാ ചിത്രങ്ങള്‍ പുണെ പൊലീസിനു കൈമാറിയിട്ടുണ്ട്.
കേരളവുമായി ബന്ധപ്പെട്ടു മുന്‍കാല സാമ്ബത്തിക കേസുകളുള്ള മാര്‍വാഡി സംഘങ്ങളുടെ വിവരവും പൊലീസ് ശേഖരിച്ചു.സനുവിന്റെ ഏതാനും ബന്ധുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ കോടതിയെ സമീപിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. തൃക്കാക്കര ഇന്‍സ്‌പെക്ടര്‍ കെ.ധനപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം.