സൈജുവിന്റെ ഫോണില്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍; നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചു നല്കി
കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജു തങ്കച്ചനെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇയാളുടെ ലഹരിമരുന്ന് ഇടപാടുകള്‍ അടക്കം സംബന്ധിച്ച വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്ന സൈജു പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ ഫോണില്‍ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഡി.ജെ, റേവ് പാര്‍ട്ടികളുടേയും ഇതില്‍ പങ്കെടുത്തവരുടേയും ദൃശ്യങ്ങള്‍ ഫോണിലുണ്ടായിരുന്നു.
ലഹരി മരുന്ന് നല്കി സൈജു പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ പല ഹോട്ടലുകളിലും നടക്കുന്ന നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ച് കൊടുക്കുന്ന ആളാണ് സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്ന രേഖകളാണ് ഫോണില്‍ നിന്നും കിട്ടിയിരിക്കുന്നത്. സൈജുവിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍, വാട്സ്ആപ്പ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ പിന്തുടര്ന്നത് മദ്യപിച്ചുള്ള യാത്ര തടയുന്നതിന് വേണ്ടിയാണെന്ന മൊഴി തെറ്റാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. തെറ്റായ ഉദ്ദേശത്തോട് കൂടി തന്നെയാണ് ഇയാള്‍ മോഡലുകളെ പിന്തുടര്ന്നതെന്നാണ് വിവരം.
ലഹരി ഇടപാടുകളില്‍ പങ്കാളികളായിട്ടുള്ളവരുടെ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. തിരിച്ചറിഞ്ഞവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. സൈജുവിന്റെ ഫോണിലെ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുള്ള യുവതികളുടെ മൊഴിയും രേഖപ്പെടുത്തും. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്ന് പോയാല്‍ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഭയന്നാണ് വാഹനം അമിതവേഗതയില്‍ ഓടിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനേയും സൈജുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.