Tuesday, April 30, 2024
keralaNews

കൊല്ലത്ത് സഹോദരനും സൈനികനും പോലീസിനെ ആക്രമിച്ച കേസ് വ്യാജമെന്ന് ക്രൈം ബ്രാഞ്ച്

കൊല്ലം: സഹോദരനും സൈനികനും പോലീസിനെ ആക്രമിച്ചെന്ന കൊല്ലം കിളികൊല്ലൂര്‍ പോലീസ് എടുത്ത കേസ് വ്യാജമെന്ന് ക്രൈം ബ്രാഞ്ച്.
മഫ്തിയിലുണ്ടായിരുന്ന പോലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പോലീസ് ഇവരെ അതിക്രൂരമായി മര്‍ദ്ദിച്ചതായി ഇരുവരും പറഞ്ഞു. അടുത്തിടെയാണ് സൈനികനും സഹോദരനും പോലീസിനെ ആക്രമിച്ച തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നത്.  എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തുകയും സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്ഐയെ ആക്രമിച്ചെന്ന രീതിയിലാണ് സംഭവങ്ങള്‍ കെട്ടിച്ചമച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയിക്കുന്നതാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങള്‍. സൈനികനായ വിഷ്ണു ബൈക്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. സൈനികനായ സഹോദരന്റെ ചൂണ്ടുവിരല്‍ പോലീസ് തല്ലിയൊടിച്ചു. തോക്കിന്റെ കാഞ്ചി വലിക്കാന്‍ കഴിയാത്ത രീതിയിലാക്കുമെന്ന് ഭീഷണിയോടെയാണ് പോലീസ് ആക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പോലീസ് പറഞ്ഞെന്നും വിഘ്നേശ് പറഞ്ഞു.മകന്റെ വിവാഹ സ്വപ്നങ്ങള്‍ പോലീസുകാര്‍ തകര്‍ത്തെന്ന് ഇരുവരുടെയും മാതാവ് പറഞ്ഞു. സ്റ്റേഷന് പുറത്ത് നിന്നാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ പോലീസ് തങ്ങളെ മര്‍ദ്ദിച്ച് അവശരാക്കിയെന്നും പോലീസിന് അനുകൂലമായി പറഞ്ഞില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പരിക്കേറ്റ വിഘ്നേശ് പറഞ്ഞു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയില്‍ നിന്ന് വീണതാണെന്നോ പറഞ്ഞാല്‍ മതിയെന്ന് പോലീസ് പറഞ്ഞിരുന്നതായും വിഘ്നേശ് കൂട്ടിച്ചേര്‍ത്തു. പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും ക്രൂര മര്‍ദ്ദനത്തിന് ഇരകളാവുകയാണ് ചെയ്തതെന്നും സഹോദരങ്ങള്‍ പറഞ്ഞു.