Sunday, May 12, 2024
indiaNewspolitics

സവര്‍ക്കര്‍ ദൈവം, അപമാനിക്കരുത് ; ഉദ്ധവ് താക്കറെ

                                                                                        മുംബൈ: സവര്‍ക്കറെ അപമാനിക്കരുതെന്നും സവര്‍ക്കര്‍ ദൈവമാണെന്നും രാഹുല്‍ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. വിനായക് സവര്‍ക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവര്‍ക്കറെ താന്‍ ആരാധനാപാത്രമായി കരുതുന്നു. അതിനാല്‍ തന്നെ സവര്‍ക്കറെ അപമാനിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ് ഉദ്ധവ് പറഞ്ഞു. 14 വര്‍ഷത്തോളം ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ അനുഭവിച്ചത് സങ്കല്‍പ്പിക്കാനാവാത്ത പീഡനങ്ങളാണ്. കഷ്ടപ്പാടുകള്‍ മാത്രമേ നമുക്ക് വായിക്കാനാവൂ. അത് ത്യാഗത്തിന്റെ ഒരു രൂപമാണ്. സവര്‍ക്കറെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല. വീര്‍ സവര്‍ക്കര്‍ നമ്മുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്ന ഒന്നല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് വിഭാഗം – കോണ്‍ഗ്രസ് എന്‍സിപി സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം പ്രകോപിപ്പിക്കുകയാണ്, എന്നാല്‍ നമ്മള്‍ സമയം പാഴാക്കിയാല്‍ ജനാധിപത്യം ഇല്ലാതാകുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാപ്പു പറയുമോ എന്ന ചോദ്യത്തിന് രാഹുല്‍ സവര്‍ക്കറെ താരതമ്യപ്പെടുത്തി മറുപടി പറഞ്ഞത്. മോദി പരാമര്‍ശത്തില്‍ മാപ്പു പറയുമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്, രാഹുല്‍ ഗാന്ധി എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതാണ് ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചത്.