Tuesday, May 14, 2024
keralaNewsObituary

യുവാവിനെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയ സഹോദരന്‍ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. തിരുവല്ലം വണ്ടിത്തടം സ്വദേശി ബിനു(46)വാണ് അനുജന്‍ രാജി(36)നെ കൊലപ്പെടുത്തി മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടത്.                                                                                                                                            പ്രതിയായ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട രാജും പ്രതി ബിനുവും ഇവരുടെ അമ്മയുമാണ് വണ്ടിത്തടത്തെ വീട്ടില്‍ താമസം. ഓണത്തോട് അനുബന്ധിച്ച് അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. ഇതിനിടെയാണ് രാജിനെ കാണാതായത്. നിര്‍മാണത്തൊഴിലാളിയായ രാജിനെക്കുറിച്ച് കഴിഞ്ഞ 11 ദിവസമായി വിവരമൊന്നും ഇല്ലെന്നായിരുന്നു ബന്ധുക്കള്‍ പറയുന്നത്.                                                                                                                           പലയിടത്തും രാജിനായി അമ്മ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ മകന്‍ എവിടെയെങ്കിലും ജോലിക്കായി പോയിരിക്കുകയാണെന്നും ഫോണ്‍ നഷ്ടപ്പെട്ടിരിക്കാമെന്നുമാണ് അമ്മ വിചാരിച്ചത്. എന്നാല്‍, കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോള്‍ ഒരുമാസം മുന്‍പ് പറമ്പില്‍ നട്ടിരുന്ന മാവിന്‍തൈ കണ്ടില്ല. ഇതിനുപിന്നാലെ നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പില്‍ നേരത്തെയെടുത്തിരുന്ന കുഴി മൂടിയിട്ടിരിക്കുന്നതും മാവിന്‍തൈ അതിന് മുകളില്‍ മാറ്റിനട്ടതും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്.                                                                                                                                       ഇതോടെ സംശയം തോന്നിയ അമ്മ ബന്ധുക്കളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുഴിയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. കൊല്ലപ്പെട്ട രാജു ബിനുവും തമ്മില്‍ വീട്ടില്‍വെച്ച് വഴക്കുണ്ടായെന്നും ഇതിനിടെയാണ് കൊലപാതകം സംഭവിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് ഇവരുടെ സഹോദരിയും പ്രതികരിച്ചു.                                                                                                                                              ജോലിക്കൊന്നും പോകാത്ത ബിനു വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് ബന്ധുവായ സ്ത്രീയും മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം ബിനു ഒറ്റയ്ക്ക് കഴിച്ചുതീര്‍ത്തിരുന്നതായും ഇതേച്ചൊല്ലി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ അടികൂടി, ഞാനവനെ തൂക്കിയടിച്ചപ്പോള്‍ അവന്‍ ചത്തുപോയി’ എന്നാണ് ബിനു സംഭവത്തെക്കുറിച്ച് പറഞ്ഞതെന്നും ബന്ധു പ്രതികരിച്ചു.                                                                ബിനു നേരത്തെ മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായാണ് വിവരം. ബിനു നേരത്തെ മൂന്നുമാസം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്ന് അമ്മയും പറഞ്ഞു.