റാന്നി നഗരമധ്യത്തിൽ സംഘർഷം
നഗരമധ്യത്തിൽ രണ്ട് വാഹനങ്ങളിൽ എത്തിയവരുടെ സിനിമ സ്റ്റൈലിലുള്ള സംഘർഷം പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത സ്തംഭനവും ഭീതിയുമുണ്ടാക്കി. യാത്രക്കാരും വ്യാപാരികളും നോക്കി നിൽക്കെ റോഡ് മധ്യത്തിലുള്ള പോരാട്ടം ഒരു മണിക്കൂറോളം നീണ്ടു.
വ്യാഴാഴ്ച ഒന്നരയോടെ മാമുക്ക് ജങ്ഷനിലായിരുന്നു സംഭവം. ചെങ്ങന്നൂർ വല്ലന ഭാഗത്തുനിന്ന് ആഡംബര കാറിൽ വന്ന അഞ്ച് യുവാക്കളും മിനി വാനിൽ ടയർ സെപ്ലെക്ക് വന്ന പാലാ സ്വദേശിയും തമ്മിലായിരുന്നു പൊരിഞ്ഞ സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് വല്ലന സ്വദേശികളായ ഷാരീസ് ജമാൽ, അൻസാർ, ശ്രീജിത്ത്, ലതീഷ്, രതീഷ്, പാലാ സ്വദേശി ഇമ്മാനുവേൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തൽ, അടിപിടി എന്നിവക്കാണ് കേസ്. കാറിന് സൈഡ് കൊടുക്കാത്തതിനെ തുടർന്നുള്ള തർക്കം കീക്കാെഴൂർ മുതൽ ആരംഭിച്ചു. ഇരുകൂട്ടരും അസഭ്യം പറഞ്ഞത്രേ. ബ്ലോക്ക് പടിയിൽവച്ച് പിറകെ വന്ന കാറിൽനിന്ന് ഡെലിവെറി വാഹനം ഓടിച്ചിരുന്ന പാലാ സ്വദേശിയായ ഡ്രൈവർ ഇമ്മാനുവലിൻറ ശരീരത്തിലേക്ക് ഭക്ഷണസാധനങ്ങൾ വലിച്ചെറിഞ്ഞപ്പോൾ പ്രശ്നം രൂക്ഷമായി. പിന്നീട് തിരക്കേറിയ മാമുക്കിൽ ഇരുവരും വണ്ടി നിർത്തിയിട്ട്ഏറ്റുമുട്ടി.
ഈ സമയം സെൻട്രൽ ജങ്ഷനിൽ ഗതാഗത സ്തംഭനവും കോവിഡ് മാനദണ്ഡങ്ങൾ മറന്ന് ആൾക്കൂട്ടവുമായി.ഒരു മണിക്കൂറോളം നീണ്ടുനിന്ന ബഹളം വീക്ഷിക്കാൻ ഇട്ടിയപ്പാറ, പെരുമ്പ ുഴ, പേട്ട എന്നിവിടങ്ങളിൽ നിന്നും ആളുകളെത്തിയത് തിരക്ക് വർധിക്കാനിടയായി. വിവരം അറിഞ്ഞ് പൊലീസെത്തി റോഡിന്റെ നടുക്കുകിടന്ന വാഹനങ്ങൾ മാറ്റിച്ചു. ആഡംബര കാറും അതിൽ വന്നവരെയും കസ്റ്റഡിയിലെടുത്തു. ഡെലിവറി വാൻ ഡ്രൈവറെ പൊലീസ് ജീപ്പിലും സ്റ്റേഷനിലെത്തിച്ചു. ഇരുകൂട്ടർക്കും പരാതിയില്ലാതെ ഒത്തുതീർപ്പാെയന്നാണ് അറിയുന്നത്. ഇരുകൂട്ടർക്കും പരിക്കേറ്റിട്ടുണ്ട്.