Friday, May 17, 2024
keralaNews

പി.സി ജോര്‍ജിന്റെ പ്രചാരണം ഈരാറ്റുപേട്ടക്ക് പുറമേ പാറത്തോട്ടിലും അലങ്കോലപ്പെട്ടു

പി.സി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും അലങ്കോലപ്പെട്ടു. പാറത്തോട്ടില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് പ്രചാരണം പാതിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നത്. സി.പി.എം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു. നേരത്തെ ഈരാറ്റുപേട്ടയിലും ഒരു കൂട്ടം ആളുകള്‍ കൂവി വിളിച്ചത്തിനെ തുടര്‍ന്ന് അവിടത്തെ പ്രചാരണം തന്നെ പി.സി ജോര്‍ജ് ഉപേക്ഷിച്ചിയിരുന്നു.പി.സി.ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരത്തില്‍ പ്രചാരണ വാഹനങ്ങള്‍ കടന്നുപോയത് ശരിയല്ലെന്ന് പറഞ്ഞ പി.സി ജോര്‍ജ് ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി.ജോര്‍ജ് മടങ്ങി. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പലിശക്കാരനാണ് എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.’പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം ചെക്കുകേസുകളില്‍ പെട്ടയാളാണ്. അത് ഞാന്‍ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്.’- പി.സി ജോര്‍ജ് പറഞ്ഞു.