Tuesday, May 7, 2024
Newsworld

മങ്കി ബി വൈറസ്; ഒരു മരണം സ്ഥിരീകരിച്ചു.

ലോകം കോവിഡ് 19ന്റെ പിടിയില്‍ ഞെരുങ്ങുമ്പോള്‍ ചൈനയില്‍നിന്ന് പുറത്തുവരുന്നത് പുതിയ വൈറസ് ബാധയുടെ റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ മങ്കി ബി വൈറസ് സ്ഥിരീകരിക്കുകയും ഒരു മരണം സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.മൃഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വെറ്ററിനറി സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. ഈ വൈറസ് സ്ഥിരീകരിച്ച് രണ്ടു മൃഗങ്ങള്‍ ചത്തതിന് പിന്നാലെയാണ് മനുഷ്യരിലും കണ്ടെത്തിയത്. നിരവധി ആശുപത്രികളിലെ ചികിത്സക്ക് ശേഷം മേയ് മാസത്തില്‍ സര്‍ജന്‍ മരിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് മങ്കി ബി വൈറസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.രോഗിയുടെ സെറിബ്രോസ്‌പൈനല്‍ ദ്രാവക പരിശോധനയില്‍ സര്‍ജന് ആല്‍ഫഹെര്‍പസ് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ബ്ലിസ്റ്റര്‍ ഫ്‌ലൂയിഡ്, രക്തം, മൂക്കിലെ സ്രവം, തൊണ്ടയിലെ സ്രവം, പ്ലാസ്മ തുടങ്ങിയവ രോഗിയില്‍നിന്ന് ശേഖരിച്ചിരുന്നു. സാമ്പിളുകള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലേക്ക് അയക്കുകയും അവിടെ നടത്തിയ പരിശോധനയില്‍ മങ്കി ബി വൈറസ് കണ്ടെത്തുകയുമായിരുന്നു.

കുരങ്ങുകളില്‍ പടര്‍ന്നുപിടിക്കുന്ന വൈറസാണ് മങ്കി ബി വൈറസ്. മനുഷ്യരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഈ വൈറസ് പടര്‍ന്നുപിടിക്കുന്നത്. 1932ലാണ് ഈ വൈറസ് സ്ഥിരീകരിച്ചതെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. 1932 ല്‍ രോഗം സ്ഥരീകരിച്ച 50 പേരും കുരങ്ങുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കുരങ്ങന്‍ മാന്തുകയോ കടിക്കുകയോ ചെയ്തവരാണ് ഇവര്‍. ഇതില്‍ 21 പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.രോഗം സ്ഥിരീകരിച്ച ചൈനീസ് സര്‍ജനില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നെന്ന റിപ്പോര്‍ട്ടുകളില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.കൊറോണ വൈറസിനോട് സമാനമായ ലക്ഷണങ്ങളാണ് മങ്കി ബി വൈറസിനും. പകര്‍ച്ചപ്പനിക്കുണ്ടാകുന്ന ലക്ഷണങ്ങളായ പനി, കുളിര്,സന്ധി വേദന,തളര്‍ച്ച, തലവേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെയും ആദ്യ ലക്ഷണങ്ങള്‍. പിന്നീട് ശ്വാസതടസ്സം, ഛര്‍ദി, വയറുവേദന തുടങ്ങിയവയും അനുഭവപ്പെടാം.