Thursday, May 16, 2024
keralaNewspolitics

കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല.

കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പന്‍ നടപടി എടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. കാപ്പനുമായി നേരത്തെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.മാണി സി കാപ്പനെയും എന്‍സിപിയെയും എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് പറഞ്ഞ ചെന്നിത്തല ജയിച്ച സീറ്റ് തോറ്റ ആള്‍ക്ക് വിട്ട് നല്‍കണമെന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്ന് ചോദിക്കുന്നു. പാലായില്‍ എല്‍ഡിഎഫിന്റെ മാത്രം മികവ് അല്ല കാപ്പന്റെ വ്യക്തി സ്വാധീനവും നിര്‍ണായകമാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

നിയമന വിവാദത്തില്‍ ഡിവൈഎഫ്‌ഐക്കെതിരെയും ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസം സംഘടനയായി മാറിയെന്നും മോദിയുടേയും പിണറായിയുടെയും ഒരേ സമീപനമാണെന്നും ചെന്നിത്തല ആരോപിച്ചു. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ മോദി തയ്യാറാകുന്നില്ലെന്നും സമാനമായ പിഎസ്‌സി പ്രശ്‌നം പിറണായിയും ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ഐശ്വര്യ കേരള യാത്രയില്‍ എത്തിയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത നടപടി തെറ്റാണെന്നും ക്യാമ്പിനെറ്റ് പദവിയുള്ള തന്നെ കാണാന്‍ എത്തിയതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു. പോലീസുകാര്‍ പരസ്യമായി വേദിയില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചിട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.