Friday, April 26, 2024
keralaNewspolitics

മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം ; ലോകായുക്തയില്‍ ഭിന്നവിധി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം.ഹര്‍ജിയില്‍ ഭിന്നവിധിയുമായി ലോകായുക്ത.ഹര്‍ജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുന്നത്.മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനില്‍ക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്. ഈ വിഷയങ്ങളിലൊന്നും ഐക്യത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ഫുള്‍ ബെഞ്ചിന് വിടുന്നുവെന്നാണ് വിധിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന്‍ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്.എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ. കെകെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി ലോകായുക്തക്ക് മുന്നിലെത്തിയത്.