Friday, May 17, 2024
keralaNews

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ട സംഭവം പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയില്‍. കുണ്ടുതോട് സ്വദേശിയായ ജുനൈദ് ആണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ വടകരക്ക് സമീപത്ത് വെച്ചാണ് ജുനൈദ് പിടിയിലായിരിക്കുന്നത്.                                               നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് ജുനൈദ് ഉള്ളത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടില്‍പ്പാലം സ്വദേശിയായ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നും കാണാതായെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടില്‍ വെച്ച് വിവസ്ത്രയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് വാതില്‍ തകര്‍ത്താണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.                                                                                              രക്ഷിതാക്കള്‍ വിദേശത്തായതിനാല്‍ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പത്തൊന്‍പത് വയസുകാരിയാണ് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പ്രതി ജുനൈദിനെതിരായ പരാതി. പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്.                                                                                                  വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാല്‍ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയിരുന്നു.