Friday, May 17, 2024
keralaNews

വീടിന് ദോഷം മാറാന്‍ സ്വര്‍ണക്കുരിശ് നിര്‍മിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് ഇരുപത്തി ഒന്ന് പവന്‍ സ്വര്‍ണം തട്ടിയെടുത്തു.

കോട്ടയം :വീടിന് ദോഷം മാറാന്‍ സ്വര്‍ണക്കുരിശ് നിര്‍മിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് ഇരുപത്തി ഒന്ന് പവന്‍ സ്വര്‍ണം തട്ടിയെടുത്തു. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. കേസില്‍ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട പള്ളിക്കല്‍ സ്വദേശിനി ദേവി, കൊല്ലം കലയപുരം സ്വദേശിനി സുമതി എന്നിവരാണ് അറസ്റ്റിലായത്. ദേവിക്ക് 35 ഉം സുമതിക്ക് നാല്‍പത്തി അഞ്ചും വയസാണ് പ്രായം. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു ദേവിയും, സുമതിയും. കത്തിയും, വാക്കത്തിയും വീടുകള്‍ തോറും കയറി വില്പന നടത്തിയായിരുന്നു ഉപജീവനം. ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്.

വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വര്‍ണ്ണം കൊണ്ട് കുരിശ് പണിതാല്‍ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ കയ്യില്‍ നിന്നും പലപ്പോഴായി 21 പവന്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദേവിയും സുമതിയും സമാന രീതിയില്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.