Wednesday, May 15, 2024
keralaNewspolitics

മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടില്ല; ആസൂത്രണ ബോര്‍ഡ് അംഗത്വ വിവാദത്തില്‍ പ്രതികരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

സംസ്ഥാന ആസൂത്രണബോര്‍ഡ് പാര്‍ട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെ വിവാദത്തില്‍ പ്രതികരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര. ആസൂത്രണ ബോര്‍ഡ് അംഗമാകുന്നതിനെ കുറിച്ച് അറിയാന്‍ ജോസ്.കെ മാണി വിളിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചത്. ടൂറിസം മേഖലയില്‍ പരിചയമുളളവരെയായിരുന്നു അംഗമാക്കേണ്ടിയിരുന്നതെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

സന്തോഷ് ജോര്‍ജ് കുളങ്ങരയെ സിപിഎം താല്‍പര്യത്തില്‍ ആസൂത്രണബോര്‍ഡില്‍ നിയമിച്ച ശേഷം കേരളകോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന പേരില്‍ അവതരിപ്പിക്കുകയാണെന്ന് പാര്‍ട്ടിയില്‍ വലിയ വിവാദമുണ്ടായിരുന്നു, ഇതിലാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം. താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാര്‍ട്ടികള്‍ തന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മുഴുവന്‍ സമയ അംഗത്തെ കേരളകോണ്‍ഗ്രസ് എം ചോദിച്ചു.

എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസ് താല്‍പര്യമെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആസൂത്രണബോര്‍ഡിലെടുത്ത ശേഷം പാര്‍ട്ടിയുടെ മേല്‍ അവകാശം അടിച്ചേല്‍രപ്പിച്ചു എന്ന വിമര്‍ശനം കേരളകോണ്‍ഗ്രസ് അണികളിലുണ്ട്.
തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര അറിയിച്ചത്. സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കൊപ്പം വിഗഗ്ദ്ധാംഗമായി ഡോ.പി.കെ ജമീല ഉള്‍പ്പടെ നാല് പേരെയും, പാര്‍ട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോര്‍ജ് കുളങ്ങരയുള്‍പ്പടെ മൂന്നുപേരെയുമാണ് നിയമിച്ചത്. മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലന്റെ ഭാര്യയാണ് ജമീല.