Monday, April 29, 2024
keralaNewsUncategorized

ജുനൈസിന്റെ സഹായി മണ്ണാര്‍ക്കാട് സ്വദേശിയാണ് അറസ്റ്റിലായത്

കൊച്ചി : കളമശേരിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അറസ്റ്റിലായ ജുനൈസിന്റെ സഹായി മണ്ണാര്‍ക്കാട് സ്വദേശി നിസാബാണ് അറസ്റ്റിലായത്. ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണെന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയില്‍ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. വിലക്കുറവിലാണ് ഇറച്ചി നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇറച്ചി എത്തിച്ചതെന്നും ജുനൈസ് പൊലീസിന് മൊഴി നല്‍കി. ജുനൈസിനെ ഇന്ന്
കോടതിയില്‍ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേര്‍ത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവര്‍ക്കൊപ്പം പൊലീസും നടത്തിയ പരിശോധനയില്‍ 55 ഹോട്ടലുകളുടെ ബില്ലുകള്‍ കൂടി പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് സ്വദേശിയായ ജുനൈസിനെ മലപ്പുറത്ത് വെച്ചാണ് പിടികൂടിയത്. സുനാമി ഇറച്ചി റാക്കറ്റിലേക്ക് എത്താനുള്ള മുഖ്യ കണ്ണിയും ജുനൈസാണ്.