Friday, May 17, 2024
keralaNewspolitics

ജോസ് കെ മാണിയെ ഉപേക്ഷിച്ച് ജോസഫ് എം. പുതുശേരി ഒരുവിഭാഗം പാര്‍ട്ടി വിട്ടു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് നീങ്ങുന്നതില്‍ പ്രതിഷേധിച്ച് ജോസഫ് എം. പുതുശേരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടു. പി.ജെ ജോസഫ് പക്ഷത്തോടൊപ്പം ചേരാനാണ് ഇവരുടെ തീരുമാനം. പാര്‍ട്ടി യു.ഡി.എഫ്. വിട്ടപ്പോള്‍ ഒപ്പം നിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.ഇടതുപക്ഷത്തേക്ക് പോകാന്‍ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തില്‍നിന്ന് അടര്‍ത്താന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കയ്യെടുത്താണ് തീരുമാനമെടുത്തത്. ജോസ് വിഭാഗം വിട്ട് യു.ഡി.എഫില്‍ നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുന്നണിനേതൃത്വം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍, വരുന്നവര്‍ പുതിയ കേരള കോണ്‍ഗ്രസാവാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

കെ.എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടപ്പോഴും മുറുമുറുപ്പുകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഒറ്റയ്ക്കു നില്‍ക്കുകയായിരുന്നതിനാല്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടായില്ല. 1991, 2001, 2006 വര്‍ഷങ്ങളില്‍ കല്ലൂപ്പാറയില്‍നിന്ന് നിയമസഭാംഗമായ പുതുശേരിക്ക് മണ്ഡലം ഇല്ലാതായതിനെത്തുടര്‍ന്ന് 2011ല്‍ സീറ്റ് ലഭിച്ചില്ല. 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി അംഗമാണ്.യു.ഡി.എഫ് വിട്ട ജോസ് വിഭാഗം ഇടതുപക്ഷവുമായി അടുക്കുകയാണ്. തദേശ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ മത്സരിക്കാന്‍ വേണമെന്ന പട്ടിക ഇവര്‍ സി.പി.എം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. ഇടതുമുന്നണിയില്‍ സമവായമാകുന്നതനുസരിച്ച് ജോസ് വിഭാഗവുമായി പരസ്യ ധാരണയിലേക്ക് വരാനാണ് സി.പി.എം ഉദേശിക്കുന്നത്.