ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പിടിയിലായ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ലഡാക്കിനോടു ചേര്‍ന്ന് പിടിയിലായ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി. നടപടിക്രമം പാലിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാത്രിയോടെ സൈനികനെ കൈമാറിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍- മോള്‍ഡോ അതിര്‍ത്തിയില്‍വെച്ചാണ് സൈനികനെ കൈമാറിയത്. ഞായറാഴ്ച രാത്രിയാണ് ചുമാര്‍ – ഡെംചോക് മേഖലയില്‍നിന്ന് സൈനികന്‍ പിടിയിലായത്. സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ സമീപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് ഇന്ത്യ സൈനികനെ മോചിപ്പിച്ചത്.
പിടിയിലാകുമ്പോള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികന്റെ കയ്യില്‍ സിവില്‍, സൈനിക രേഖകളുണ്ടായിരുന്നതായും വിവരമുണ്ട്. ആറാമത്തെ മോട്ടറൈസ്ഡ് ഇന്‍ഫന്‍ട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. ഇയാളുടെ ലക്ഷ്യം ചാരപ്രവര്‍ത്തനമായിരുന്നോ എന്നാണ് പരിശോധിച്ചത്. തന്റെ യാക്ക് വീണ്ടെടുക്കാനാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികന്‍ പറയുന്നത്. ഒറ്റയ്ക്കാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
മേയ് മുതല്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജൂണില്‍ ഗല്‍വാന്‍ താഴ്വരയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പാംഗോങ്ങില്‍നിന്ന് പിന്‍വാങ്ങുന്നതായി ചൈന അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ അവര്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം ശക്തമാക്കിയിരുന്നു.