Sunday, May 12, 2024
NewsSportsworld

ഫിഫ ലോകകപ്പ് ബ്രസീലിന്റെ ജയം രണ്ട് ഗോളുകള്‍ക്ക്

ഖത്തര്‍: ഖത്തര്‍ ഫിഫ ലോകകപ്പ് മത്സരത്തില്‍ ബ്രസീലിന്റെ ജയം രണ്ട് ഗോളുകള്‍ക്ക് . ഗ്രൂപ്പ് ജി മത്സരത്തിലാണ് ബ്രസീലിയന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ സെര്‍ബിയ അടിയറവ് പറഞ്ഞത്.എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാന്‍ പിടിച്ചത് റിച്ചാര്‍ലിസണ്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണിനെ തോല്‍പ്പിച്ചിരുന്നു. ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. 51-ാം മിനിറ്റില്‍ നെയ്മറുടെ ഫ്രീകിക്ക് പ്രതിരോധ മതിലില്‍ തട്ടി പുറത്തേക്ക്. 54-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി റഫിഞ്ഞയ്ക്ക് ബോക്സില്‍ വച്ച് പന്തുകിട്ടി.  എന്നാല്‍ പ്രതിരോധതാരം പാവ്ലോവിച്ചിന്റെ കൃത്യമായ ഇടപെടല്‍ ഗോളകറ്റി. 55-ാം മിനിറ്റില്‍ വിനിഷ്യസിന്റെ ക്രോസ് സെര്‍ബിയന്‍ ബോക്സിലേക്ക്. നെയ്മര്‍ ടാപ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 60-ാ മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിരോധതാരം അലസാന്ദ്രോയുടെ 30 വാരെ നിന്നുള്ള ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു. ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റില്‍ ഫലമുണ്ടായി. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്.പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്സിലേക്ക്. ബോക്സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തക്കംപാത്തിരുന്ന റിച്ചാര്‍ലിസണ്‍ റീബൗണ്ടില്‍ അവസരം മുതലാക്കി. 10 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും റിച്ചാര്‍ലിസണ്‍. ഇത്തവണ ഗോളിന്റെ ഭംഗി കൂടി. വിനിഷ്യസിന്റെ പാസ് ബോക്സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ ഒരു ആക്രോബാറ്റിക് ശ്രമത്തിലൂടെ ഗോള്‍ കീപ്പറെ കീഴടക്കി. 81-ാ മിനിറ്റില്‍ കസമിറോയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. റോഡ്രിഗോ പകരക്കാരനായി ഇറങ്ങിയതോടെ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. എന്നാല്‍ ലീഡുയര്‍ത്താന്‍ സാധിച്ചില്ല.