Saturday, April 27, 2024
keralaNewsObituary

ക്വാറന്റീന്‍ കഴിഞ്ഞ മകള്‍ക്ക് അരികിലേക്കെത്താന്‍ കൊതിച്ച അമ്മയ്ക്ക് കാണേണ്ടിവന്നത് ജീവനറ്റ മകളെ..

നാലര വയസുകാരിയായ കുഞ്ഞ് മിയയെ തിരിച്ച് അച്ഛന്റേയും സഹോദരന്റേയും അടുക്കലേക്ക് കൊണ്ടുപോകാനായാണ് അയര്‍ലന്‍ഡില്‍ നിന്ന് അമ്മ ജിഷ എത്തിയത്. ക്വാറന്റീന്‍ കഴിഞ്ഞ മകള്‍ക്ക് അരികിലേക്കെത്താന്‍ കൊതിച്ച് കാത്തിരുന്ന അമ്മയ്ക്ക് കാണേണ്ടിവന്നത് ജീവനറ്റ മകളെയാണ്.
ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ടാണ് കോതനല്ലൂരിലെ ജോമിയുടെ വീട്ടില്‍വച്ച് കാല്‍വഴുതി കിണറ്റില്‍ വീണ് കുഞ്ഞ് മരിച്ചത്. ജോമിയും മൂത്തമകന്‍ ഡോണും അയര്‍ലന്‍ഡിലാണ്. മിയയെ അയര്‍ലന്‍ഡിലേക്കു തിരിച്ചു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു.
ഏഴു ദിവസത്തെ ക്വാറന്റീനിനായി മൂവാറ്റുപുഴയിലെ വീട്ടിലായിരുന്നു ജിഷ. മിയ കോതനല്ലൂരിലായതിനാല്‍ നാട്ടിലെത്തിയിട്ടും മകളെക്കാണാന്‍ ജിഷയ്ക്ക് കഴിഞ്ഞിരുന്നില്ല.ജോമി രണ്ടു മാസം മുന്‍പു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടില്‍ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാന്‍ കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയത്.ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടന്‍ ഡോണും അയര്‍ലന്‍ഡില്‍ നിന്ന് എത്തും. ഇവര്‍ക്കും കാരിത്താസ് ആശുപത്രിയില്‍ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാല്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.