Monday, May 13, 2024
keralaNewspolitics

സി.എഫ്.തോമസ് അന്തരിച്ചു.

മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും 40 വര്‍ഷമായി ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്.തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒന്‍പതു തവണയാണ് ചങ്ങനാശ്ശേരിക്കാര്‍ നിയമസഭയിലെത്തിച്ചത്. 1980 മുതല്‍ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി എന്ന വിശേഷണം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും റജിസ്‌ട്രേഷന്‍, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിയായി.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി.ടി.ചാക്കോയില്‍ ആകൃഷ്ടനായി 1956ല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തില്‍ പങ്കെടുത്തു. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ ഒപ്പം ചേര്‍ന്നു. പാര്‍ട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെ.എം.മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായി.

ചങ്ങനാശേരി ചെന്നിക്കര സി.ടി.ഫ്രാന്‍സിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്ബി കോളജില്‍നിന്ന് ബിരുദവും എന്‍എസ്എസ് ട്രെയിനിങ് കോളജില്‍ നിന്ന് ബിഎഡും നേടി. 1962ല്‍ ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്‌കൂളിലും അധ്യാപകനായി. 1980ല്‍ എംഎല്‍എ ആകുംവരെ 18 വര്‍ഷക്കാലം അധ്യാപകനായിരുന്നു.