Tuesday, May 21, 2024
keralaNews

സ്ത്രീകളെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് തീരുമാനം, പ്രതികള്‍ ഒളിവില്ലെന്നും പൊലീസ്.

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബര്‍ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയുള്ള കേസില്‍ ഉടന്‍ അറസ്റ്റിലേക്ക് നീങ്ങേണ്ടത്തില്ലെന്ന തീരുമാനവുമായി പൊലീസ്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ തീരുമാനത്തിലെത്തിയത്.

വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്.

സ്ത്രീകളെ അങ്ങേയറ്റം മോശമായ രീതിയില്‍ അപമാനിക്കുന്ന തരത്തില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ കോടതിയെ സമീപിച്ചത്.