Monday, April 29, 2024
EntertainmentindiaNews

കുനോ ദേശീയോദ്യാനത്തിലെ ചീറ്റ നാല് ചീറ്റക്കുട്ടികള്‍ക്ക് ജന്മം നല്‍കി

ന്യൂഡല്‍ഹി:കുനോ ദേശീയോദ്യാനത്തിലെ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പ്രോജക്ട് ചീറ്റയുടെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച നമീബിയന്‍ ചീറ്റപ്പുലികളില്‍ ഒന്നാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
2022 സെപ്റ്റംബര്‍ 17 ന് നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മൂന്ന് വയസ്സുള്ള പെണ്‍ ചീറ്റ ‘സിയായ’യാണ് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.  ട്വീറ്ററില്‍ ”അത്ഭുതകരമായ വാര്‍ത്ത” എന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചത്. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് ചീറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. സിയ എന്ന ചീറ്റ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതായി ദേശീയ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ചീറ്റപ്പുലികളില്‍ ഒന്നായ സാഷ പോയ ദുഃഖത്തിനിടയിലാണ് ഈ ആശ്വാസ വാര്‍ത്ത. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇന്ത്യയിലെ കാലവസ്ഥയുമായി നന്നായി പൊരുത്തപ്പെടുന്നു എന്നതിന്റെ തെളിവാണ് പെണ്‍ചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ പ്രൊജക്ട് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ വന്യജീവികളുടെ കൂട്ടത്തിലേക്ക് ചീറ്റപ്പുലികളെ പുനരവതരിപ്പിക്കുന്നതിന് അനുയോജ്യമായ ആവാസകേന്ദ്രമായാണ് പാര്‍ക്ക് ഒരുങ്ങുന്നത്. വംശനാശം സംഭവിക്കുന്ന ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ റീഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ. ഈ പദ്ധതി നടപ്പിലാക്കിയത് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 14-ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.