അനധികൃത മണൽവാരൽ തടയാൻ പോലീസ് – വനം വകുപ്പുകളുടേതാണ് നടപടി.
എരുമേലി:പമ്പയാറ്റിൽ നിന്നുള്ള അനധികൃത മണൽവാരൽ തടയുന്നതിന്റെ ഭാഗമായി ഏഞ്ചൽവാലിയിൽ പോലീസ് – വനം വകുപ്പുകളുടെ സർജിക്കൽ സ്ട്രൈക്ക്.പമ്പ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ എയ്ഞ്ചൽവാലി കോസ് വെക്ക് സമീപമാണ് മൺറോഡ് കുഴിച്ചും ചെറിയതോട് പഴയ സ്ഥിതിയാക്കിയും വഴി തടഞ്ഞിരിക്കുന്നത്. ഇന്നലെ രാത്രിയാണ് നാട്ടുകാർ ആരും അറിയാതെ ഇരുവകുപ്പുകളും സംയുക്തമായാണ് ഈ സർജിക്കൽ സ്ട്രൈക്ക് നടന്നത്. എയ്ഞ്ചൽവാലിയിൽ നിന്നും ആറ്റുതീരത്ത് കൂടി തുലാപ്പള്ളിയിൽ എത്തുന്ന വഴിയാണിത്. ഇതുവഴി ഉണ്ടായിരുന്ന ചെറിയതോട് നികത്തിയാണ് അനധികൃതമായി മണൽ കടത്തിയിരുന്നതെന്നും പമ്പ പോലീസ് പറഞ്ഞു. ഇത് പൊതുവഴിയല്ലെന്നും, ജനങ്ങളുടെ യാത്രക്ക് ഒരുതരത്തിലുള്ള തടസ്സം ഉണ്ടായിട്ടില്ലെന്നും,
ആറ്റുതീരത്തുകൂടിയുള്ള വഴിയാണെന്നും പോലീസ് പറഞ്ഞു. മുമ്പ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന നിരവധി മണൽ ലോഡുകൾ എരുമേലി – പമ്പ പോലീസും പിടികൂടിയിട്ടുണ്ട്.
മൂന്നോളം ലോഡ് മണൽ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പമ്പാനദിയിൽ നിന്നും അനധികൃത മണൽകടത്ത് വ്യാപകമാകുന്നുവെന്ന വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.എയ്ഞ്ചൽവാലിയിൽ നിന്നും ഒരു കിലോമീറ്റർ ഓളം ദൂരമാണ് ഈ വഴിക്കുള്ളത്. കുറച്ചുഭാഗം ജീപ്പ് റോഡും ബാക്കി ഭാഗം നടപ്പുവഴിയുമായാണ് ഉപയോഗിച്ചിരുന്നതാണ്.കഴിഞ്ഞ 30 വർഷമായി വാഹനങ്ങൾ ഇല്ലാത്തപ്പോൾ തുലാപ്പള്ളിയിൽ നിന്നും മൂലക്കയം – എയ്ഞ്ചൽവാലി പ്രദേശങ്ങളിലേക്ക് കാൽനടയായി ഉപയോഗിച്ചിരുന്ന വഴിയാണ് പോലീസ് അടച്ചതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കുഴിയെടുത്തതിനെതിരെ ആരും പരാതിയും നൽകിയിട്ടില്ല.