Wednesday, May 1, 2024
keralaNews

വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി.

വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 66 പൊലീസുകാര്‍ക്കെതിരെയുള്ള കൂട്ടനടപടി.

വാഹന അപകടവുമായി ബന്ധപ്പെട്ടാണ് 14-ാം തിയതി രാത്രി സജീവന്‍, ജുബൈര്‍, ഷംനാദ് എന്നിവരെ വടകര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. പ്രശ്നം പറഞ്ഞ് തീര്‍ത്തതിന് ശേഷം പുറത്തിറങ്ങിയ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. തര്‍ക്കം പരിഹരിക്കുന്നതിനിടെ പൊലീസ് സ്റ്റേഷന്റെ അകത്തു നിന്നും പുറത്തു നിന്നും മര്‍ദിച്ചുവെന്ന് സുഹൃത്ത് ജുബൈര്‍ ആരോപിച്ചു. മദ്യപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പൊലീസ് മര്‍ദനം. കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ എത്തിക്കാനും പൊലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം.