Sunday, May 19, 2024
indiaNews

കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്ന് മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതല്ല. എന്നാല്‍ അതേസമയം തത്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭായോഗം അറിയിക്കുകയുണ്ടായി.

കുവൈത്തില്‍ റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി മന്ത്രിസഭായോഗം റദ്ദാക്കി. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരുന്നതാണ്. ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ റസ്റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. നിലവില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
കൊറോണ വൈറസ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കര്‍ഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് ആകാമെന്നു യോഗം അറിയിക്കുകയുണ്ടായി.

എന്നാല്‍ അതേസമയം ഒത്തുകൂടലുകള്‍ തടയാനും കോവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കര്‍ശന നടപടി സ്വീകരിക്കാന്‍ ധാരണയായി. ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ഒത്തുകൂടലുകള്‍ ഒഴിവാക്കാന്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രവാസികളടക്കമുള്ളവരെ ആശങ്കയിലാക്കിയിരുന്നു. കെ.ഒ.സി ഉള്‍പ്പെടെ വിവിധ കമ്ബനികള്‍ കര്‍ഫ്യൂവിന് തയാറെടുപ്പ് ആരംഭിച്ചതും ആശങ്ക വര്‍ധിപ്പിച്ചു. അതേസമയം ആരോഗ്യവകുപ്പിന്റെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍പാലിക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കി.