Sunday, May 12, 2024
keralaNews

18 കോടിയുടെ മരുന്നിന് കാക്കാതെ ഇമ്രാന്‍ വിടവാങ്ങി.

പതിനെട്ടു കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ എസ്.എം.എ രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് വിടവാങ്ങി. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാനാണ് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. ചികില്‍സാ സഹായം ആവശ്യപ്പെട്ട് ഇമ്രാന്റെ പിതാവ് നല്‍കിയ ഹര്‍ജി ഹൈകോടതിയുടെ പരിഗണനയിലാണ്. ഇമ്രാനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതുവരെ 16 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് കഴിഞ്ഞ 4 മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു അഞ്ചുമാസം പ്രായമുള്ള ഇമ്രാന്‍. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് മരണം സംഭവിച്ചത്. ഇമ്രാന്റെ ചികിത്സക്കായുള്ള 18 കോടി രൂപയുടെ മരുന്നിനായി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് പിതാവ് ആരിഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം 6 ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.