Thursday, May 16, 2024
indiaNews

രാജ്യത്തെ കോവിഡ് ബാധിതരില്‍ പകുതിയും കേരളത്തില്‍.

 

രാജ്യത്തെ കോവിഡ് ബാധിതരില്‍ പകുതിയും കേരളത്തില്‍. മലപ്പുറം , കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് ഉയരുന്നു. വെളളിയാഴ്ച മൂന്നു ലക്ഷം പരിശോധനകള്‍ കൂടി നടത്തും. ടിപിആര്‍ നിയന്ത്രിക്കാന്‍ വാര്‍ഡുതല ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുതിക്കുന്നു. ഇന്നലെ രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് 30093 കേസുകള്‍. കേരളത്തില്‍ 16848 പേര്‍ക്ക് രോഗബാധ. ആകെ രോഗികളുടെ പകുതിയിലേറെ സംസ്ഥാനത്ത്്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 പേരോളം പോസിറ്റീവ്. മലപ്പുറത്ത് 17.99 ശതമാനമാണ് ടിപിആര്‍. 2752 പേര്‍ക്ക് ഇന്നലെമാത്രം കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 15.34 , കാസര്‍കോട് 14. 3, പാലക്കാട് 14. 2, കോഴിക്കോട് 13.72 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്താകെ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 4 ലക്ഷം. ഒന്നേകാല്‍ ലക്ഷത്തിലേറെപേര്‍ കേരളത്തിലാണ്.

104 മരണം കൂടി കോവിഡ് കാരണമെന്ന് സ്ഥിരീകരിച്ചു. ഔദ്യോഗിക മരണ സംഖ്യ 15,512 ആയി ഉയര്‍ന്നു. വടക്കന്‍ ജില്ലകളില്‍ വീടുകള്‍ ക്‌ളസ്റ്ററുകളായി മാറുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ വീട്ടിലെ എല്ലാവരും പോസിറ്റീവ് എന്ന അവസ്ഥയുമുണ്ട്. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും രോഗവ്യാപനമുണ്ട്. കടകള്‍ ചുരുങ്ങിയ ദിവസത്തേയ്ക്ക് തുറന്നതോടെ പൊതുവിടങ്ങളിലേയ്ക്കും മാര്‍ക്കറ്റുകളിലേയ്ക്കും ജനമൊഴുകി. വരുംദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗവ്യാപനം കുറയ്ക്കാന്‍ മൈക്രോ കണ്ടെയിന്‍മെന്റ് ഫലപ്രദമായി നടപ്പിലാക്കാന്‍ ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.