Sunday, May 12, 2024
indiaNews

സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഗുരുതരാവസ്ഥയില്‍

ചെന്നൈ: സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. കോയമ്പത്തൂരില്‍ നിന്ന് ഉന്നതതല മെഡിക്കല്‍ സംഘം ഊട്ടിക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കാലിലും ഇടതുകൈയ്യിലുമായി ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യയും 80 ശതമാനത്തിലധികം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലാണ്.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജന. ബിപിന്‍ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയര്‍ ഘട ലിഡ്ഡര്‍
4. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്
5. എന്‍ കെ ഗുര്‍സേവക് സിംഗ്
6. എന്‍ കെ ജിതേന്ദ്രകുമാര്‍
7. ലാന്‍സ് നായ്ക് വിവേക് കുമാര്‍
8. ലാന്‍സ് നായ്ക് ബി സായ് തേജ
9.ഹവില്‍ദാര്‍ സത്പാല്‍

സൂളൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ സംസാരിക്കാന്‍ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. സൂളൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് അല്‍പസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തില്‍ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ആദ്യം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഓടിയെത്തിയ നാട്ടുകാരാണെങ്കിലും ഇപ്പോള്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ സ്ഥലത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്.