Wednesday, May 15, 2024
keralaNews

സില്‍വര്‍ലൈന്‍ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം :സില്‍വര്‍ലൈന്‍ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന് എതിരായ സമരങ്ങളെ സംയമനത്തോടെയാണു നേരിട്ടത്. പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ വിഷയത്തില്‍ നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.’സില്‍വര്‍ലൈന്‍ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. ഇതിനെതിരെ യുഡിഎഫിനു സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഏതുവിധേനയും പദ്ധതിയെ ഇല്ലാതാക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ചര്‍ച്ചയിലൂടെ പ്രതിപക്ഷം തുറന്നുകാട്ടപ്പെട്ടു. പൗരപ്രമുഖരുമായി സര്‍ക്കാര്‍ സംവദിച്ചതു തെറ്റായി ചിത്രീകരിക്കുകയാണ്. ജനങ്ങളുമായി സംവദിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.പദ്ധതിക്കായി വിദേശവായ്പ എടുക്കുന്നതില്‍ അപാകതയില്ല. വായ്പാ തിരിച്ചടവിന് 40 വര്‍ഷം വരെ സമയമുണ്ട്. 40 വര്‍ഷത്തിനുള്ളില്‍ സമ്പദ്ഘടന വന്‍തോതില്‍ വികസിക്കും. കടക്കെണി വാദത്തിന് അടിസ്ഥാനമില്ല. വികസന മുന്നേറ്റത്തിനു തുരങ്കം വയ്ക്കാനാണ് കടക്കെണി ആരോപണം. പദ്ധതി വേണമെന്നതില്‍ തര്‍ക്കമില്ല. എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ അതാകാം. സമരക്കാര്‍ വലിയതോതില്‍ നാശനഷ്ടം വരുത്തിയിട്ടും പൊലീസ് സംയമനത്തോടെയാണു നേരിട്ടത്.

‘ മുഖ്യമന്ത്രി പറഞ്ഞു.സില്‍വര്‍ലൈന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ ഡേറ്റാ കൃത്രിമം നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. പ്രാഥമിക സാധ്യതാപഠനം നടന്ന് രണ്ടു മാസത്തിനുശേഷം അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ട് വന്നു. ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ആദ്യ റിപ്പോര്‍ട്ടില്‍ 40,000 ആയിരുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ അത് ഇരട്ടിയാക്കി. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇതു പഠിച്ചത് കണക്കു തെറ്റിച്ചെഴുതി സില്‍വര്‍ലൈന്‍ ലാഭമാണെന്ന് വരുത്തുകയാണെന്നും സതീശന്‍ പറഞ്ഞു