Thursday, May 16, 2024
indiakeralaNews

സില്‍വര്‍ലൈനിനായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ

ന്യൂഡല്‍ഹി :സില്‍വര്‍ലൈനിനായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡിപിആര്‍ തയാറാക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡിപിആര്‍ തയാറാക്കാന്‍ അനുമതി നല്‍കുക എന്നത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന് അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. നിലവില്‍ പദ്ധതിക്ക് പ്രാഥമിക അംഗീകാരം മാത്രമാണ് നല്‍കിയത്. അതിനര്‍ഥം പദ്ധതിക്കു വേണ്ട തയാറെടുപ്പുകള്‍ നടത്തുക, റിപ്പോര്‍ട്ട് തയാറാക്കുക, വിശദമായ ഡിപിആര്‍ തയാറാക്കുക, സാധ്യതാ പഠനം നടത്തുക തുടങ്ങിയ കാര്യങ്ങളാണ്. ഇതിനര്‍ഥം റെയില്‍വേയുടെ ഭൂമി ഈ പദ്ധതിക്കായി നല്‍കുമെന്നോ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാമെന്നോ അല്ല.പദ്ധതിയെക്കുറിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍ വലിയ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നുണ്ട്.ജനങ്ങളുടെ ആശങ്കകളും പരിഗണിക്കും. പാരിസ്ഥിതകമായ ആശങ്കകളും മുഖവിലയ്‌ക്കെടുക്കും. അതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോര്‍ട്ടു കൂടി ലഭിച്ചശേഷം മാത്രമേ സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കൂ.സില്‍വര്‍ലൈന്‍ പദ്ധതിയെച്ചൊല്ലി ലോക്‌സഭയില്‍ എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടി. പദ്ധതിയെ എതിര്‍ത്ത് യുഡിഎഫ് എംപിമാര്‍ സംസാരിച്ചപ്പോള്‍ പദ്ധതിക്ക് അനുകൂലിച്ച് എ.എം.ആരിഫ് എംപി സംസാരിച്ചു. പദ്ധതി ആദ്യം കേന്ദ്ര റെയില്‍വേയുടെ ഭാഗമായിരുന്നെന്നും പിന്നീട് രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വികസന വിരുദ്ധമായ നടപടി സ്വീകരിക്കുകയായിരുന്നെന്നും ആരിഫ് ആരോപിച്ചു. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ വശത്തേക്കു കടക്കാന്‍ റെയില്‍വേ മന്ത്രാലയം താല്‍പര്യപ്പെടുന്നില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മാത്രമാകും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.