Wednesday, May 15, 2024
keralaNewspolitics

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണന്റേത് ഇത് മൂന്നാംമൂഴമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നാണ് സൂചന. മുഹമ്മദ് റിയാസും എ എന്‍ ഷംസീറും പരിഗണനയിലുണ്ട്.  സജി ചെറിയാന്‍, വി എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍, സി കെ രാജേന്ദ്രന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. പി ജയരാജന്റെ പേര് നിലവില്‍ ചര്‍ച്ചയില്‍ ഇല്ല എന്നുമാണ് പുറത്തുവരുന്ന വിവരം. ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഓരോ കമ്മ്യൂണിസ്റ്റ് നേതാവും രൂപപ്പെടുന്നത്. എന്നാല്‍ 2020 നവംബര്‍ വരെയും കോടിയേരി ബാലകൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരില്‍ വ്യത്യസ്തനായിരുന്നു. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടിയിലും വിജയങ്ങളും ഉയര്‍ച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്‌ഐ നേതാവായത് മുതല്‍ മുതല്‍ 2018-ല്‍ രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയാകും വരെയും അതില്‍ മാറ്റമുണ്ടായില്ല. 2019ല്‍ ബാധിച്ച അര്‍ബുദം ശരീരത്തെ തളര്‍ത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറി തകര്‍ന്നില്ല.മഹാരോഗത്തിലും വീഴാത്ത പാര്‍ട്ടി സെക്രട്ടറി പക്ഷേ മകന്‍ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണ കേസില്‍ തളര്‍ന്നു. രണ്ട് നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെയാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ”ആരോഗ്യപ്രശ്‌നം തന്നെയാണ് പ്രധാനമായും സ്ഥാനമൊഴിയാന്‍ കാരണം. എന്നാലും മയക്കുമരുന്ന് കേസ് എന്നൊരു ആരോപണം വന്നപ്പോള്‍ മകന്‍ അതില്‍ ഉള്‍പ്പെടുന്നത് ഒരു പ്രശ്‌നമല്ലേ എന്നെനിക്ക് തോന്നി. ഇങ്ങനെയൊക്കെ വരുമ്പോള്‍ ആളുകള്‍ക്കിടയില്‍ ഇതു ചര്‍ച്ചയാവില്ലേ എന്നത് കൂടി മനസ്സില്‍ കണ്ടാണ് എനിക്ക് ലീവ് വേണമെന്ന് ഞാന്‍ പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം തുറന്നു സമ്മതിക്കുന്നു. ബിനീഷ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ എന്ന നിലപാടാണ് ഞാന്‍ എടുത്തത്. എന്നാല്‍ ആ കേസില്‍ അന്വേഷണം പൂര്‍ത്തിയായപ്പോള്‍ മയക്കുമരുന്ന് കേസ് കള്ളപ്പണം വെളുപ്പിക്കല്‍ കേസായി മാറി”

സിപിഎമ്മില്‍ സൗമ്യനും,സംഘാടകനും, മാന്യനും,മിടുക്കനുമാണ് എന്നും കോടിയേരി. തലശ്ശേരി ഗവണ്‍മെന്റ് ഓണിയന്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതല്‍ രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. 37ാം വയസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതിലും നാല്‍പത്തിരണ്ടാം വയസില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാല്‍പത്തിയൊന്‍പതാം വയസില്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും, ഈ കോടിയേരിക്കാരന്‍ പിണറായിക്കാരന്‍ വിജയന്റെ പിന്‍ഗാമിയായി. 2020 നവംബറില്‍ പടിയിറങ്ങമ്പോഴും രാജിയല്ല അവധിയാണെന്ന് പാര്‍ട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുന്‍നിര്‍ത്തിയായിരുന്നു.