Wednesday, May 1, 2024
keralaNews

സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍.

സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. ഇത് പ്രകാരം ടിപിആര്‍ 5 ന് താഴെയുളള തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമായിരിക്കും സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നടക്കാനിരിക്കുന്ന കൊറോണ അവലോകന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.

നിലവില്‍ ടിപിആര്‍ 24 ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ടിപിആര്‍ 10 ന് മുകളിലാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ടിപിആര്‍ കുറയാത്തതിന് കാരണമെന്ന് ആരോഗ്യവകുപ്പും വിലയിരുത്തുന്നു.ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 13 ശതമാനത്തിന് മുകളിലാണ് ജില്ലകളിലെ ടിപിആര്‍.